പരീക്ഷാ ക്രമക്കേടില്‍ പിഎസ്സി ആസ്ഥാനത്ത് എസ്ഐടി പരിശോധന; രണ്ടാഴ്ചയ്ക്കകം പ്രാഥമിക റിപ്പോര്‍ട്ട്

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ പിഎസ്സി ആസ്ഥാനത്ത് എസ്ഐടി പരിശോധന നടത്തി. പരീക്ഷ രേഖകള്‍ എസ്ഐടി പരിശോധിച്ചു ക്രൈംബ്രാഞ്ച് എസ് പി യുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സംഭവത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്ഐടിയുടെ ശ്രമം. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.മൂന്നാം തവണയാണ് എസ്ഐടി പിഎസ്സി ആസ്ഥാനത്ത് എത്തുന്നത്. എസ്ഐടി സംഘത്തിന്റെ മേധാവി ഐജി അജിതാ ബീഗം പിഎസ്സി ആസ്ഥാനത്ത് എത്തി ആദ്യം ചെര്‍മാനുമായി ആശയവിനിമം നടത്തിയിരുന്നു. എന്തൊക്കെ രേഖകളാണ് വേണ്ടതെന്ന് അന്ന് അറിയിച്ചിരുന്നു. രണ്ടാംതവണ രേഖകള്‍ ഏതെല്ലാമാണ് ആവശ്യമുള്ളതെന്ന് രേഖാമൂലം കത്തുകള്‍ നല്‍കിയാണ് മടങ്ങിയത്. ഇന്ന് വിശദമായ പരിശോധനയ്ക്കാണ് എസ്ഐടി എത്തിയത്. പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസിലാണ് പരിശോധന നടത്തുന്നത്. പരീക്ഷയുടെ റാങ്ക് പട്ടിക, അഭിമുഖവുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങി ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തിക പരീക്ഷയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരമാവധി വിശദാംശങ്ങള്‍ ശേഖരിക്കാനുള്ള ശ്രമമാണ് എസ്ഐടി നടത്തുന്നത്.പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ മുഖ്യമന്ത്രിക്ക് അടക്കം ലഭിക്കുന്നുണ്ട്. ഇതിൽ കെഎഎസ് പരീക്ഷയടക്കം ബന്ധപ്പെട്ട പരാതികളാണ് ഉള്ളത്.



