ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവന കൊള്ള; മുൻ ക്ഷേത്ര ഓഫീസർ അറസ്റ്റിൽ

ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ മുൻ ക്ഷേത്ര ഓഫീസർ അറസ്റ്റിൽ. രാജേന്ദ്ര ചൗഹാന്റെ അറസ്റ്റാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ചൗഹാനെ ഇന്ന് നാലുമണിക്കൂർ നേരം SIT ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.സംഭാവന ക്രമക്കേടിൽ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാന്റെ പഴ്‌സണൽ അസിസ്റ്റന്റ് പ്രമോദ് നൗട്ടിയാലിനെ സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ക്ഷേത്രത്തിലെ വഴിപാടുകൾ രേഖപ്പെടുത്തുന്ന രജിസ്റ്ററിൽ തിരുത്തലുകൾ വരുത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന്, ക്ഷേത്ര ട്രഷറർ സന്ദേശ് മേത്തയെയും സ്ഥലം മാറ്റുന്ന നടപടി ട്രസ്റ്റ് കൈകൊണ്ടിരുന്നു.ക്ഷേത്രത്തിലെ കാണിക്ക മോഷണം തടയുന്നതിനുള്ള വിവിധ നിർദേശങ്ങൾ അടങ്ങിയ 18 പേജുള്ള അന്വേഷണ റിപ്പോർട്ട് നാലംഗ സംഘം സമർപ്പിച്ചതായി ബി.കെ.ടി.സി. (BKTC) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സോഹൻ സിംഗ് രംഗാദ് സ്ഥിരീകരിച്ചു. കാണിക്ക എണ്ണൽ പ്രക്രിയയിൽ വസ്ത്രധാരണച്ചട്ടം നടപ്പിലാക്കുക, തുറസ്സായ സ്ഥലങ്ങളിലും എണ്ണൽ കേന്ദ്രത്തിലും പുതിയ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുക, നിരീക്ഷണ സംവിധാനം കൂടുതൽ ശക്തവും ഉത്തരവാദിത്തമുള്ളതുമാക്കുക, സംഭാവന ലഭിക്കുന്ന പണം എണ്ണൽ പ്രക്രിയയിൽ ഭക്തരെയും ഉൾപ്പെടുത്തുന്നതിനുള്ള നടപടിക്രമം ഏർപ്പെടുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.



