സ്വർണവിലയില്‍ മാറ്റമില്ല

മാസത്തിലെ ഏറ്റവും ഉയർന്ന നിലയില്‍ നിന്നിരുന്ന സ്വർണ വില കഴിഞ്ഞ ദിവസം താഴേക്ക് വന്നിരുന്നു. ഹോർമൂസ് കടലിടുക്കിലൂടെയുള്ള വ്യാപാരം സംബന്ധിച്ച ആശങ്ക ശക്തമായത് അന്താരാഷ്ട്ര വിപണിയില്‍ സ്വർണത്തിന് തിരിച്ചടിയാകുകയായിരുന്നു. കേരള വിപണിയില്‍ ഇന്നും കഴിഞ്ഞ ദിവസത്തെ അതേ നിരക്കില്‍ തന്നെയാണ് സ്വർണവില്‍പ്പന നടക്കുന്നത്. അതായത് കുറഞ്ഞ നിരക്കില്‍ ഇന്ന് സ്വർണം വാങ്ങാം.22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14235 രൂപയും പവന് 113880 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിലേക്ക് വരികയാണെങ്കിലും ഒരു ഗ്രാമിന് ഇന്നലത്തെ അതേ നിരക്കായ ഗ്രാമിന് 11695 രൂപയും പവന് 93560 രൂപയും നല്‍കേണ്ടി വരും. 14 കാരറ്റിന് ഗ്രാം വില – 9110, പവന് വില – 72880, 9 കാരറ്റിന് ഗ്രാം വില 5875, പവന് വില 47000 എന്നിങ്ങനേയും തുടരുന്നു. വെള്ളി വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഗ്രാം വില 270 രൂപയായിരുന്നെങ്കില്‍ ഇന്ന് അത് 265 ലേക്ക് താഴ്ന്നു. പത്ത് ഗ്രാമിന് 2650 രൂപയും നല്‍കണം. അതേസമയം, പതിവ് പോലെ ഈ വർഷം അക്ഷയ തൃതീയക്ക് റെക്കോർഡ് നിരക്കിലുള്ള സ്വർണ വില്‍പ്പനയാണ് നടന്നത്. 1260 കോടി രൂപയുടെ സ്വർണമാണ് അക്ഷയ തൃതീയ ദിവസം സംസ്ഥാനത്ത് വിറ്റുപോയത്. കേരളം മുഴുവനുമുള്ള 12000 ജുവല്ലറികളിൽ നിന്നായി വിറ്റുപോയ സ്വർണത്തിന്റെ കണക്കാണിത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ ആണ് കണക്ക് പുറത്തുവിട്ടത്.900 കിലോയുടെ സ്വർണമാണ് വിറ്റുപോയത്. അക്ഷയ തൃതീയ ദിവസത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇത് സ്വർണം വാങ്ങാനെത്തിയവർക്ക് വലിയ ആശ്വാസമായി എന്നാണ് വിലയിരുത്തൽ. അക്ഷയ തൃതീയ വേളയില്‍ ഇന്ത്യയിലെ സ്വര്‍ണ വിപണിയില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സ്വർണം വാങ്ങുന്ന പരമ്പരാഗത രീതിക്ക് പകരം ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപങ്ങളിലേക്കും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കും നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട് എന്നാണ് വിപണി വിദഗ്ധര്‍ നിരീക്ഷിച്ചിരുന്നത്.സ്വര്‍ണം ആഭരണമായി കൈവശം വെക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങളും സൂക്ഷിക്കാനുള്ള പ്രയാസവും കാരണം അനവധി നിക്ഷേപകരാണ് ഇപ്പോൾ ഡിജിറ്റല്‍ ഗോള്‍ഡ് തിരഞ്ഞെടുക്കുന്നത്. പണിക്കൂലി നല്‍കേണ്ടതില്ല എന്നതും വില്ക്കുമ്പോള് മൂല്യം കുറയില്ല എന്നതുമാണ് നിക്ഷേപകരെ ഡിജിറ്റല്‍ ഗോള്‍ഡിലേക്ക് ആകര്‍ഷിക്കുന്നത്. ചെറിയ തുകയ്ക്ക് പോലും സ്വര്‍ണം വാങ്ങാമെന്ന സൗകര്യവും ജനപ്രീതി വര്‍ധിപ്പിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപം ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നുണ്ട്.



