കാമുകി വാങ്ങി നൽകിയ ബൈക്ക് തിരികെ നൽകാത്തതിനെത്തുടർന്ന് യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതികൾ പിടിയിൽ

ഇടുക്കി: കാമുകി വാങ്ങിനൽകിയ ബൈക്ക് തിരികെ നൽകാത്തതിനെത്തുടർന്ന് യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതികൾ പിടിയിൽ. യുവതി ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്. പ്രണയ ബന്ധം അവസാനിച്ചതിന് പിന്നാലെയായിരുന്നു കാമുകി ബൈക്ക് യുവാവിനോട് തിരികെ ചോദിച്ചത്. എന്നാൽ ബൈക്ക് വിട്ടുനൽകാൻ യുവാവ് തയ്യാറായിരുന്നില്ല. ആലപ്പുഴ കോമളപുരം സ്വദേശി അതുകുമാർ (24) മാവേലിക്കര തഴക്കര സ്വദേശി അഭിജിത്ത് വി ജെ (25)തലശ്ശേരി സ്വദേശി യദുകൃഷ്ണൻ (24)പാലക്കാട് കുഴൽമന്ദം സ്വദേശി അനു സി എം ( 22 ) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസമാണ് 21 വയസുകാരനായ ഭൂമിയാങ്കുളം സ്വദേശി ജിൻസ് ഷാജിക്ക് കുത്തേറ്റത്. കുത്തിയ ശേഷം നാലുപേരും കാറിൽ കടന്നുകളയുകയായിരുന്നു. പിന്നീട് പൊലീസിന്റെ നേതൃത്വത്തിൽ എറണാകുളത്തുനിന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്. കുത്തേറ്റ യുവാവിനൊപ്പം ഒരുമിച്ച് താമസിക്കുന്നവരാണ് പിടിയിലായത്.അനുവാണ് ജിൻസിന് ബൈക്ക് വാങ്ങിനൽകിയത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ ഇതിനിടെ ജിൻസിന് മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെ ഇരുവരും തമ്മിൽ തെറ്റി. പിന്നാലെ ജിൻസിനോട് ബൈക്ക് തിരികെ നൽകാൻ ആവശ്യപ്പെട്ടു.എന്നാൽ ജിൻസ് ബൈക്ക് നൽകാൻ തയ്യാറായില്ല. ഇതോടെ ബൈക്കോ അല്ലെങ്കിൽ 60,000 രൂപയോ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് യുവതിയും കൂട്ടുകാരും ഇടുക്കിയിലെത്തിയത്. ജിൻസിനെയും സംസാരിക്കാനായി ചെറുതോണിയിലേക്ക് വിളിച്ചുവരുത്തി. ഇതിനിടെ വാക്കുതർക്കം ഉണ്ടാക്കുകയും ജിൻസിനെ മറ്റ് നാലുപേരും കുത്തുകയുമായിരുന്നു.ഇടതുതോളിനാണ് ജിൻസിന് കുത്തേറ്റത്. അറസ്റ്റിലായവരും ജീൻസും ഒരുമിച്ച് താമസിക്കുന്നവരും ഒരു സ്പായിൽ ജോലി ചെയ്യുന്നവരുമാണ്. അറസ്റ്റിലായവരിൽ പലരും വിവിധ കേസുകളിൽ പ്രതികളാണ്. പരിക്കേറ്റ ജിൻസിനെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.



