മുഴുവൻ ജനറേറ്ററുകളും അടിയന്തരമായി പ്രവര്‍ത്തിപ്പിക്കണം; മൂലമറ്റം പവര്‍ ഹൗസില്‍ വാര്‍ഷിക അറ്റകുറ്റപ്പണി ഒഴിവാക്കാൻ കെഎസ്ഇബി ചെയര്‍മാൻ്റെ നിര്‍ദേശം

ഇടുക്കി: വാർഷിക അറ്റകുറ്റപ്പണിക്കായി പ്രവർത്തനം നിർത്തി വച്ചിരുന്ന മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒരു ജനറേറ്റർ ഉള്‍പ്പെടെ ആറ് ജനറേറ്ററുകളും ഉടൻ പ്രവർത്തന സജ്ജമാക്കാൻ നിർദേശം നല്കി കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് ചെയർമാൻ്റെ അടിയന്തര നിർദേശം.എം.ജി. രാജമാണിക്യം മൂലമറ്റം വൈദ്യുതി നിലയത്തില്‍ നേരിട്ട് എത്തിയാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. മൂലമറ്റം വൈദ്യുതി നിലയത്തിലെ ആറ് ജനറേറ്ററുകളില്‍ ജൂണ്‍ മുതല്‍ ഒരോ മാസവും ഓരോ ജനറേറ്ററുകളാണ് അറ്റകുറ്റപ്പണിയ്ക്കായി നിർത്തിവെക്കാറുള്ളത് . ഇതോടെ 130 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും.മഴക്കാലം ശക്തമാകുമ്പോള്‍ അറ്റകുറ്റപണികള്‍ നിർത്തി വച്ച് മുഴുവൻ ജനറേറ്ററുകളും പ്രവർത്തിക്കുന്നതാണ് പതിവ്. ഇപ്പോള്‍ മൂലമറ്റം പവർ ഹൗസില്‍ നിന്ന് പ്രതിദിനം 7.32 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ തുലാമഴ ശക്തമാകാത്തതും ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി അണക്കെട്ടിലെ വെള്ളത്തിൻ്റെ ഇന്നത്തെ അളവും ആശങ്കയുണ്ടാക്കുന്നതാണ്ഡാമില് 62 ശതമാനം മാത്രം വെള്ളമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയം 77 ശതമാനത്തിനുമേല്‍ വെള്ളം ഉണ്ടായിരുന്നു . 2367.36 അടി വെള്ളം മാത്രമാണ് ഇടുക്കി ഡാമില്‍ ഉള്ളത്. രണ്ട് ദിവസത്തിനകം ഒരു ജനറേറ്റർ കൂടി പ്രവർത്തിപ്പിക്കുന്നതോടെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നാണ് സൂചന.



