മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് എതിരായ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ്

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരായ ആദ്യ കുറ്റപത്രം തയ്യാറായി. വിജിലന്‍സ് ഡയറക്ടര്‍ കുറ്റപത്രത്തിന് അംഗീകാരം നല്കി. ഇക്കാര്യം ഹെെക്കോടതിയെ അറിയിച്ചു. കുറ്റപത്രം കോടതിക്ക് നല്‍കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഇതോടെ നടപടികള്‍ വേഗത്തിലാക്കുകയാണ് അധികൃതര്‍. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതിയില്‍ റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എസ്പി എസ് ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ മുന്നറിയിപ്പ്. നിരന്തരം നിര്‍ദേശിച്ചിട്ടും എസ് ശശിധരന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.2014ല്‍ വയനാട് യൂണിയന് 10 ലക്ഷം രൂപ നല്‍കിയതിലെ ക്രമക്കേടിലാണ് കുറ്റപത്രം നല്‍കിയത്.ഇതില്‍ ആറ് പ്രതികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. വെള്ളാപ്പള്ളി നടേശന്, എം എന്‍ സോമന്, വയനാട് എസ്എന്‍ഡിപി യൂണിയന് ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് പ്രതികള്‍. അഴിമതി നിരോധന നിയമം ചുമത്തിയതിനാല്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കണം.നിരവധി കേസുകളിൽ വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടക്കുന്നുണ്ട്. 2016ല്‍ വിഎസ് അച്യുതാനന്ദന് നല്കിയ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയിലൂടെ പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്തതിലാണ് അഴിമതി.124 ഇടപാടുകളാണ് അന്വേഷിക്കുന്നത്. അതില്‍ ഓരോന്നിലും കുറ്റപത്രം തയ്യാറാകണം. ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ വിമര്‍ശനം ഉണ്ടായതിന് പിന്നാലെ സര്‍ക്കാരിന്റെ അനുമതി വാങ്ങാനുള്ള നടപടികളാണ് ഉണ്ടാവുക. സംസ്ഥാനത്തെ പിന്നാക്ക വികസന കോര്പ്പറേഷന് ചുരുങ്ങിയ പലിശയ്ക്ക് വായ്പ കൊടുക്കും. മൂന്ന് മുതല്‍ നാല് ശതമാനം വരെ പലിശയാണ് ഇവര്‍ ഈടാക്കുന്നത്. ഇത്തരത്തിലൊരു സംവിധാനത്തെയാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി ദുരുപയോഗം ചെയ്തത്. ഓരോ യൂണിയനും ഈ പലിശ നിരക്കില്‍ വായ്പയ്ക്ക് എടുത്ത ശേഷം 10 മുതല്‍ 12 ശതമാനം വരെ പലിശയ്ക്ക് ഓരോ യൂണിയനും വായ്പ നല്‍കിയെന്നാണ് വിവരം.



