ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടർന്നാൽ അമേരിക്കൻ കപ്പലുകൾ മുക്കുമെന്ന് ഇറാൻ.

ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടർന്നാൽ അമേരിക്കൻ കപ്പലുകൾ മുക്കുമെന്ന് ഇറാൻ. ഇറാന്റെ പത്ത് എണ്ണക്കപ്പലുകൾ തടഞ്ഞെന്നാണ് അമേരിക്കയുടെ അവകാശവാദം. അമേരിക്ക-ഇറാൻ രണ്ടാംവട്ട ചർച്ചയുടെ ഭാഗമായി പാക് സൈനികമേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഇറാനിലെത്തി. അമേരിക്ക നാവികഉപരോധം തുടർന്നാൽ പേർഷ്യൻ ഗൾഫിലും ഒമാൻ കടലിലും ചെങ്കടലിലും കപ്പലുകളെ തടയുമെന്നും അമേരിക്കയുടെ യുദ്ധക്കപ്പൽ മുക്കുമെന്നുമാണ് ഇറാന്റെ ഭീഷണി.റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് അനുവദിച്ചിരുന്ന ഇളവുകൾ നീട്ടില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് ഏപ്രിൽ 11ന് അവസാനിച്ചിരുന്നു. ഇറാനിയൻ എണ്ണയുടെ ഇളവ് ഏപ്രിൽ 19ന് അവസാനിക്കും. ആഗോള എണ്ണവില നിയന്ത്രിക്കുന്നതിനായിട്ടാണ് ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക 30 ദിവസത്തെ ഇളവ് നൽകിയത്. ഇളവുകൾ നീട്ടണമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. മാർച്ച് 11ന് മുമ്പ് റഷ്യയുടെയും ഇറാന്റെയും കടലിൽ കപ്പലിൽ ഉണ്ടായിരുന്ന എണ്ണയ്ക്ക് മാത്രമായാണ് താൽക്കാലികമായി ഉപരോധ ഇളവുകൾ അമേരിക്ക പ്രഖ്യാപിച്ചിരുന്നത്.



